Wednesday 30 January 2013

എന്റെ ഗ്രാമം - സി.വി.അബ്ദുല്‍ റഷീദ്‌.


കവിത:  എന്റെ ഗ്രാമം
 രചന:  സി.വി.അബ്ദുല്‍ റഷീദ്‌.


കാത്തിരിക്കുന്നു ഞാന്‍ ആ നല്ല നാളിന്റെ അഗമാനതിനായ് മൂകനായി...
ആശ്ചര്യ മില്ലാതെ അങ്കലാപ്പില്ലാതെ കാത്തിരിക്കുന്നു ഞാന്‍ ഏകനായി...
..ഓര്‍ക്കുന്നു ഞാനിന്നീ മരുഭുമിയില്‍ നിന്നും ...ദൈവനാടിന്റെ ആ ഗ്രാമ ഭംഗി...
ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെനിക്കിന്നു വിരഹ ദുഖത്തിന്റെ വേദനയില്‍..
മകരമാസത്തിന്റെ മഞ്ഞില്‍ വിരിയുന്ന പൂക്കളെ കാണുവാന്‍ എന്ത് ഭംഗി ...
കലപില ശബ്ദമായ് നിദ്രയുനര്തുന്ന ...കിളികളെ കാണുവാന്‍ എന്ത് ഭംഗി... കുന്നും മലകളും പാടങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ്‌ എന്റെ ഗ്രാമം....

ടാറിട്ട റോഡില്ല വൈദ്യുദിയുമില്ല ഓലയാല്‍ മേഞ്ഞുള്ള കൂരകളും
...
നിദ്രയുണര്‍ന്നു ഞാന്‍ നേരെ നടന്നല്ലോ ആ കൊച്ചു പാട വരംബിലൂടീ... മകരമാസത്തിന്റെ മഞ്ഞിന്‍ കണങ്ങളെ മുത്തുപോല്‍ തഴുകിയ പുല്ലിലൂടെ ...
ഞാറു പറിക്കുന്ന പെണ്ണുങ്ങള്‍ ഉണ്ടന്ന് ...ഉഴുതു മറിക്കുന്ന ആണുങ്ങളും ..
കര്‍ഷക പാട്ടിന്റെ ആ നല്ല വരികള്‍ എന്റെ മനസ്സിനെ തൊട്ടുണര്‍ത്തി..
വിദ്യാലയങ്ങള്‍ക്ക് അവധി ഉണ്ടാകുമ്പോള്‍ ...
കുട്ടികള്‍ തെരുവില്‍ നിറഞ്ഞിരുന്നു ബാലികബാലന്മാര്‍ ഒന്നായി നിരന്നു ..
ഗ്രാമത്തിന്‍ ഐശ്വര്യ ദീപം പോലെ ..
മീനു പിടിച്ചതും തുമ്പി പിടിച്ചതും ചെളിയില്‍ കളിച്ചതും ഓര്മതന്നെ ..
പുളിയും മാങ്ങയും പങ്കിട്ടു തിന്നതും ബാല്യകാലത്തിന്റെ സ്മരണ തന്നെ ..
കുന്നിലെ മരമില്ല പാടങ്ങള്‍ ഇല്ലിന്നു ..ഉഴുതു മറിയില്ല പാട്ടുമില്ല ...
ഗ്രാമത്തിന്‍ ഐശ്വര്യ ദീപമായി നിന്ന ബാലികബാലന്മാര്‍ എങ്ങുമില്ല ...
കാലികള്‍ നില്‍ക്കും തൊഴുത്തുകള്‍ പോലുമിന്ന്‍ ഓലയാല്‍ എങ്ങും അശേഷം ഇല്ല ..
കര്‍ഷക പാട്ടില്ല കര്‍ഷകരുമില്ല എന്തൊരു ദുര്‍വിധി ലോകനാധാ ..

വൈദ്യുദി ഉണ്ടിന്നു കേബിളും ഫോണും ..കുട്ടിഫോണിന്റെ ടവറുകളും ..
സൌഭാഗ്യം ഇങ്ങനെ ചേര്‍ന്ന് നിന്നിട്ടും ..എന്തെ ഇന്നാര്‍ക്കും സമയമില്ല..
എന്തെ ഇന്നാര്‍ക്കും സമയമില്ല……….





Tuesday 29 January 2013

പ്രണയം - മധുസൂദനന്‍ നായര്‍

 കവിത:  പ്രണയം
രചന: മധുസൂദനന്‍ നായര്‍




പ്രണയം ..... അനാദിയാം അഗ്നി നാളം
ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ച് ഉണര്‍ന്നപ്പോള്‍
പ്രണവം ആയ്‌ പൂവിട്ടോരമൃത ലാവണ്യം
ആത്മാവില്‍ ആത്മാവ് പകരുന്ന പുണ്യം ;പ്രണയം.........

തമസ്സിനെ തൂനിലവക്കും...
നിരാര്‍ദ്രമം തപസ്സിനെ താരുണ്യമാക്കും
താരങ്ങളായി സ്വപ്ന രാഗങ്ങലായ്
ഋതു താളങ്ങളാല്‍ ആത്മ ദാനങ്ങളാല്‍
അനന്തതയെപ്പോലും മധുമയമാക്കുമ്പോള്‍
പ്രണയം അമൃതം ആകുന്നു
പ്രപഞ്ചം മനോജ്ഞം ആകുന്നു
പ്രണയം.......

ഇന്ദ്രിയ ദാഹങ്ങള്‍ ഫണംഉയര്‍ത്തുമ്പോള്‍
അന്ധമം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
പ്രണവം ചിലംബുന്നു പാപം ജ്വലിക്കുന്നു...
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു...
വഴിയില്‍ ആക്കാലമുപേക്ഷിച്ച വാക്കുപോല്‍
പ്രണയം അനാഥമാകുന്നു, പ്രപഞ്ചം അശാന്തമാകുന്നു....




അനാഥന്‍ - അനിൽ പനച്ചൂരാൻ

 കവിത: അനാഥന്‍
രചന: അനില്‍ പനച്ചൂരാന്‍





ഇടവമാസപ്പെരുംമഴപെയ്ത രാവതിൽ
കുളിരിന്നു കൂട്ടായി ഞാൻ നടന്നു
ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്റെ
തേങ്ങലെൻ കാതിൽ പതിഞ്ഞു

തെരുവിന്റെ കോണിലാ പീടികത്തിണ്ണയിൽ
ഒരു കൊച്ചുകുഞ്ഞിൻ കരച്ചിൽ
ഇരുളും തുരന്നു ഞാനവിടേയ്ക്കു ചെല്ലുമ്പോൾ
ഇടനെഞ്ചറിയാതെ തേങ്ങി

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയിൽ കണ്ടു
നഗ്നയാമവളുടെ തുടചേർന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും

അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടി സാക്ഷിയായ് ഞാനും
അമ്മയുടെ നോവാറിയില്ല
ആ ഭ്രാന്തി കുഞ്ഞിനെ കൺ ചിമ്മി നോക്കി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാൽനിലാവില്ല
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു
പോയവൾ നോവും നിറമാറുമായ്

രാത്രിയുടെ ലാളനയ്ക്കായ് തുണ തേടി
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം
ഉദരത്തിലൊരു തുള്ളി ബീജം
ഭരണാർത്ഥി വർഗ്ഗങ്ങളാരും അറിഞ്ഞില്ല
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടംമറിയുന്ന
ഭരണത്തിലല്ലയോ നോട്ടം

ഭ്രാന്തി തൻ പ്രജ്ഞയിൽ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതി തൻ
തെളിവായി ഭ്രൂണം വളർന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണി കൊണ്ടവൾ
ഗർഭം പുതച്ചു നടന്നു
ഗർഭം പുതച്ചു നടന്നു
അവളറിയാതവൾ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്കീർത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകൽ മാന്യ മാർജ്ജാരവർഗ്ഗം

ഈ തെരുവിന്നൊരനാഥയെ തന്നിട്ടു
പോയവൾ തേങ്ങുന്ന മൗനമായ് ഭ്രാന്തി

ഒരു മടിയും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയിൽ ബന്ധമറ്റപ്പോൾ
കണ്ടവർ കണ്ടില്ലയെന്നു നടിപ്പവർ
നിന്ദിച്ചു കൊണ്ടേ അകന്നു

ഞാനിനി എന്തെന്നറിയാതെ നില്ക്കവെ
എൻ കണ്ണിലൊരു തുള്ളി ബാഷ്പം
എൻ കണ്ണിലൊരു തുള്ളി ബാഷ്പം




Friday 25 January 2013

പ്രണയകാലം-അനില്‍ പനച്ചൂരാന്‍

കവിത: പ്രണയകാലം
രചന: അനില്‍ പനച്ചൂരാന്‍
ആലാപനം: അനില്‍ പനച്ചൂരാന്‍





ഒരു കവിത കൂടി ഞാന്‍ എഴുതിവെക്കാം
എന്‍റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍,
ഒരു മധുരമായന്നും ഓര്‍മ്മ വെക്കാന്‍
ചാരു ഹൃദയാഭിലാഷമായ്‌ കരുതിവെക്കാന്‍...

കനലായ് നീ നിന്നെരിഞ്ഞോര നാളിലെന്‍
അറകള്‍-നാലറകള്‍; നിനക്കായ്‌ തുറന്നു
നറുപാല്‍കുടം ചുമന്നെത്രയോ മേഘങ്ങള്‍...
മനമാറുവോളം നിറമാരി പെയ്തു
കറുക തടത്തിലെ മഞ്ഞിന്‍കണംതൊട്ടു
കണ്ണെഴുതുമാ വയല്‍കിളികള്‍
ഓളം വകെഞ്ഞെത്തുമോടി വള്ളത്തിനെ
കാറ്റുംമ്മവെച്ചങ്ങു പാടി..

ഒരു വിളിപ്പാടകലെ നില്‍ക്കും ത്രിസന്ധ്യകള്‍
അവിടെ കുട നിവര്‍ത്തുമ്പോള്‍
ഒടുവിലെന്‍ രാഗത്തില്‍ നീയലിഞ്ഞു..
ഞാന്‍ ഒരു ഗാനമായ് പൂപൊലിച്ചു

നാട്ടുവെളിച്ചം വഴി വെട്ടിയിട്ടോരീ
ഉഷമലരി പൂക്കുന്നതൊടിയില്‍
മണ്‍ത്തരികളറിയാതെ നാം നടന്നു..
രാവിന്‍ നീലവിരി നമ്മെ പൊതിഞ്ഞു
ഹൃദയമാമാകാശ ചെരുവിലാ താരകം
കണ്‍ചിമ്മി നമ്മെ നോക്കുമ്പോള്‍
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാല്‍...
ഞാന്‍ ജനിമൃതികള്‍ അറിയാതെ പോകും...